Sunday, September 30, 2012

എന്റെ കലാ ജീവിതം :- നേടിയത് നഷ്ട സ്വപ്‌നങ്ങള്‍ മാത്രം My Life as an artist - Lost dreams

ഇത് വരെ ഉണ്ടായിട്ടില്ലാത്ത ഒരു വിഷമം ആണ് ഈ പോസ്റ്റ്‌ നു കാരണം. എന്റെ അനിയന്മാര്‍  ഇതൊരു ഉപദേശം ആയിട്ടുംഎടുക്കണം. 

കേളി കൊട്ട് അരങ്ങേറ്റം നടന്നത് എന്റെ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ മുന്‍പാണ്. അരങ്ങേറ്റം നടത്തിയിട്ട് എനിക്ക് ആകെ ഒരേ ഒരു അവസരം മാത്രമേ കിട്ടിയുള്ളൂ ഒരിക്കല്‍ കൂടി കേളി കൊട്ടാന്. എന്റെ ഇല്ലത്തിനു അടുത്തുള്ള ചരിത്ര പ്രസിദ്ധമായ അറുകാലിക്കല്‍ ശ്രീ മഹാ ദേവ ക്ഷേത്രത്തില്‍ വച്ചാണ് അതിനു ഭാഗ്യം കിട്ടിയത് . അതിനു ശേഷം പല അമ്പലങ്ങളിലും ദീപാരാധനയ്ക്കും , മറ്റു വിശേഷങ്ങള്‍ക്കും  കൊട്ടാന്‍ ഭാഗ്യം ഉണ്ടായെങ്കിലും കേളി ക്ക് കൂടാന്‍ പറ്റിയിരുന്നില്ല. 

ഇപ്പോള്‍ കഥ എന്തെന്നാല്‍   തുടര്‍ന്ന് ചെണ്ട പഠിക്കാതിരുന്നതില്‍ വല്ലാത്ത ഒരു മനസ്താപം.

ജീവിതം ഒന്നേയുള്ളൂ. അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കണം. എനിക്ക് എന്റെ കുട്ടിക്കാലത്ത്  (എനിക്കിപ്പോള്‍ ഇരുപത്തിയാറു) അച്ഛന്‍ ഒരു പാട് പിന്തുണ തന്നിരുന്നു. ഇപ്പോളും തന്ന്‌ കൊണ്ടേയിരിക്കുന്നു . അച്ഛന്‍ തന്നെയാണ് അറുകാലിക്കല്‍ ആശാന്റെ അടുത്ത് കൊണ്ട് പോയി ചെണ്ട പഠിക്കാന്‍ വിട്ടതും . അറുകാലിക്കല്‍ ആശാന്‍  ഉപരി പഠനത്തിനായി  പിന്നീടു ആയംകുടി ആശാന്റെ അടുക്കല്‍ ആക്കുകയും  ചെയ്തു. ചെണ്ട കൂടാതെ ക്ഷേത്ര പൂജ, പരിഹാര ക്രിയകള്‍ , താന്ത്രിക വിധികള്‍ , ജ്യോതിഷം, ദേവ പ്രശ്നം തുടങ്ങിയവയും അച്ഛന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു . സംസ്കൃതം സ്കൂളില്‍ ഐശ്ചിക വിഷയം ആയിരുന്നതിനാല്‍ പ്രത്യേകം പഠിപ്പിക്കാന്‍ ശ്രമിച്ചില്ല. അത് കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ പാടെ സംസ്കൃത പഠനവും നിന്നു.

ആധുനിക വിസ്യാഭ്യാസ തള്ളിക്കയറ്റം എന്റെ ജീവിതത്തെ ഒരു പാട് മാറ്റി മറിച്ചു. പത്താം ക്ലാസ്സും പ്ലസ് ടൂ ഉം , എന്ജിനീരിങ്ങും എം ബി എ യും ഒക്കെ ആയി യോഗ്യതയുടെ  പടവുകള്‍ ഒന്നൊന്നായി  കയറി നില്‍ക്കുമ്പോള്‍  "നഷ്ട സ്വപ്‌നങ്ങള്‍ " വേട്ടയാടുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍  സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. എങ്കിലും അവരുടെ വാസനകള്‍ക്കു അനുസരിച്ച് വളര്‍ത്തിയെടുക്കുക അല്ലെങ്കില്‍ വേണ്ട പ്രോത്സാഹനം കൊടുക്കുക എന്നത് അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്റെ മാതാ പിതാക്കള്‍ അവരെക്കൊണ്ടോക്കുന്ന വിധം അത് ഭംഗിയായി ചെയ്തു.

ഈ " നല്ല വിചാരം " എന്തെ ഇപ്പോള്‍ തോന്നിയത് എന്ന് തോന്നുന്നുണ്ടാകും !! രണ്ടു ആഴ്ചകള്‍ക്ക് മുന്പ് കമ്പനി ആവശ്യങ്ങള്‍ക്കായി ജെര്‍മനി വരെ പോകാന്‍ ഒരു അവസരം ലഭിക്കുകയുണ്ടായി.   അവിടെ വച്ച് കുറെ ജര്‍മ്മന്‍ കാരെ കാണാനും പരിചയപ്പെടാനും സാധിച്ചു. കൃത്യം എട്ടു മണിക്കൂര്‍ മാത്രം പണിയെടുക്കുകയും സ്വന്തം ജീവിതം പാട്ട് , വയലിന്‍ , ഡ്രംസ് , ഗിറ്റാര്‍  തുടങ്ങിയ സംഗീതത്തിനായി ഒഴിഞ്ഞു വയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അടുത്തറിയാന്‍ സാധിച്ചു. അത്  കണ്ടപ്പോള്‍ ഇവിടെ ജോലി ക്ക് വേണ്ടി മരിച്ചു ജീവിക്കുന്ന ഞാനടക്കമുള്ള ഒരു സമൂഹത്തെ പറ്റി ചിന്തിച്ചു. അത് എന്റെ നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇപ്പോളത് ഒരു വേദനയായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 

കഥകളിക്കു ഞാന്‍ കൊട്ടുന്നത് കണ്ടിട്ടേ കണ്ണടയ്ക്കൂ എന്ന് എപ്പോളും എല്ലായിടത്തും പറഞ്ഞു കൊണ്ട് നടന്നിരുന്ന എന്റെ ആശാന്‍  ശ്രീ അറുകാലിക്കല്‍ രാഘവ പണിക്കര്‍ ആശാന്‍ ഇന്ന്  ജീവനോടെ ഇരിപ്പില്ല . ആ ആഗ്രഹം സാധിച്ചു കൊടുക്കാത്ത  ഞാന്‍ എന്തിനു ജീവിച്ചിരിക്കണം  എന്ന് തന്നെ തോന്നിപ്പോയി അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ . അദ്ദേഹം ആ ചുമതല ഏല്‍പ്പിച്ച ആയംകുടി കുട്ടപ്പ മാരാര്‍ ആശാനെ ഞാന്‍ കണ്ടിട്ട് ഏതാണ്ട് ആര് വര്ഷം ആകുന്നു. അരങ്ങേറ്റം നടത്തിയതിനു ശേഷം അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നു കൊട്ടാന്‍ എനിക്ക് സാധിച്ചിട്ടില്ല. 

എനിക്ക് വേണ്ടി താളം ഇട്ടു തന്ന , ധാരാളം  പ്രോത്സാഹനങ്ങള്‍ തന്ന ഇരമല്ലിക്കര രമേശന്‍ ചേട്ടനെ കണ്ടിട്ട് വര്ഷം നാല് ആകുന്നു. എന്റെ അരങ്ങേറ്റത്തിന് മദ്ദളം വായിച്ച ഏവൂര്‍ മധു ചേട്ടനെ കഴിഞ്ഞ വര്ഷം കണ്ടിരുന്നു . അന്ന്  മനസ്സില്‍ ഉണ്ടായ വിഷമം ആണ് ഈ ബ്ലോഗ്ഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും തുടര്‍ന്ന് പഠിക്കാന്‍ ഒരു ത്വര ഉണ്ടാക്കിയതും.

ഞങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍ ചിറപ്പ് മഹോത്സവത്തിന് അര മണിക്കൂര്‍ വീതമെങ്കിലും കൊട്ടാരുണ്ടായിരുന്നു  . ഇപ്പോള്‍ അതും ഇല്ലാണ്ടായി. അതിനു കാരണം അതിനു പണ്ട് മുതല്‍ക്കു കൊട്ടിക്കൊണ്ടിരുന്ന വേറൊരു ആശാന്‍ ഉണ്ടായിരുന്നു. ആശാനെ എന്നല്ലാതെ അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല . കഴിഞ്ഞ വര്ഷം അദ്ദേഹം മരിച്ചു . കഴിഞ്ഞ വര്‍ഷത്തെ ചിറപ്പിനു ഒരു ദിവസം പോലും തൊഴാന്‍ പോകാന്‍ പറ്റിയില്ല, കൊട്ടാനും. ആശാനെ ഇനി ഒരിക്കലും കാണാനും പറ്റില്ല.

എന്റെ താല്‍പ്പര്യമില്ലായ്മ കൊണ്ടാണ് എല്ലാം നഷ്ടമായത് എന്ന് എനിക്കറിയില്ല , പക്ഷെ ഒന്നെനിക്ക് മനസ്സിലായി ഞാന്‍ അതിനായി രാപ്പകല്‍ പരിശ്രമിച്ചില്ല.സാധകം നിത്യ ജീവിതത്തില്‍ ഒരു ഭാഗമേ അല്ലായിരുന്നു. പക്ഷെ ഞാന്‍ പഠിച്ചത് സ്കൂള്‍  കലോല്സവങ്ങല്‍ക്കോ മറ്റോ പങ്കെടുക്കാന്‍ വേണ്ടി അല്ലായിരുന്നു . മത്സര രംഗത്ത് ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു. 

ഇപ്പോള്‍  ഒരു അവസരം എനിക്ക്കിട്ടിയിട്ടുണ്ട്. ബംഗലൂരിലെ  ജാലഹള്ളി ശ്രീ  അയ്യപ്പ ക്ഷേത്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കലാ സമിതിയെ പരിചയപ്പെടാന്‍ സാധിച്ചു . അനില്‍ മാരാര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിലൂടെ സാധകവും, താളങ്ങളും ,  എണ്ണങ്ങളും ഒക്കെ ഒന്ന് പുനര്‍ ജീവിപ്പിചെടുക്കണം.

എല്ലാം നല്ലതിന് എന്ന ചൊല്ലില്‍ കുടുങ്ങരുത് . അത്  ഒരു അഡ്വാന്റെജു ആയി എടുക്കരുത് . ആഗ്രഹിച്ചതിനായി പരിശ്രമിക്കുക. അവസാനം അത് കിട്ടും അപ്പോലുണ്ടാകുന്ന ആ സന്തോഷവും സംതൃപ്തിയും എന്തെന്ന് മനസ്സിലാക്കുക . നിര്‍ഭാഗ്യ വശാല്‍  അത് എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എനിക്ക് . ഇനിയും ഒരു  അന്ഗത്തിന് ബാല്യം ഉണ്ടോ എന്ന് നോക്കട്ടെ.!!!

പോലീസില്‍ ജോലിയുള്ള ഒരു മദ്ദളം വായിക്കുന്ന ആളെ അറിയാം. അദ്ദേഹം സ്ഥിരമായി പഞ്ച വാദ്യത്തിന് ഞങ്ങളുടെ ക്ഷേത്രില്‍ വരാറുണ്ട്. അത് പോലെ തന്നെ ധാരാളം പേര്  ദേവസ്വം ബോര്‍ഡില്‍ , മറ്റു ഗവന്മേന്ടു സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ കലാ രംഗത്ത് സ്തുത്യര്‍ഹാമായ സേവനം നടത്തുന്നു.

സമൂഹത്തിന്റെ കണ്ണില്‍  വലിയവന്‍ ആകാന്‍ വേണ്ടി മാതാ പിതാക്കളുടെയും, പിന്നെ സ്വന്തം താല്പ്പര്യങ്ങളെയും നശിപ്പിച്ചു കളയരുത് എന്ന ഒരു സന്ദേശം എനിക്ക് കൊടുക്കുവാനുണ്ട്.


ആഗ്രഹിച്ചത്‌ ആയി തീരുക  .

Read more »